പേജുകള്‍‌

Wednesday, October 31, 2012

തങ്ങളേ നിങ്ങളാകണം താരം

കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യം ഏറ്റെടുക്കുമ്പോഴാണ്   ഒരു നേതാവ്‌  പൂര്‍ണ്ണമാകുന്നത്  .  പാണക്കാട് സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ കേരളീയ സമൂഹം, വിശിഷ്യാ മുസ്ലിം സമുദായം  ഒരുപാട് ചര്‍ച്ച ചെയ്യുകയും  , എവിടെയും എത്താതിരിക്കുകയും ചെയ്യുന്ന സ്ത്രീധനമെന്ന വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ യുവാക്കളോട്  ആഹ്വാനം ചെയ്യുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് . സ്ത്രീധനവുമായി  ബന്ധപ്പെട്ടു തനിക്കുണ്ടായ വിവിധ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് , ഹൃദയത്തില്‍ തുളച്ചു കയറുന്ന  വാക്കുകളാല്‍  അദ്ദേഹം ഫേസ് ബൂകിലെ തന്റെ പേജിലൂടെ  ജനങ്ങളോട് , വിശിഷ്യാ യുവാക്കളോട്  ഈ വിപത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുകായും കൂടുതല്‍  പ്രായോഗികമായ പ്രവര്‍ത്തങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു .



സര്‍വ്വ സമ്മതനായ പാണക്കാട് സയ്യിദു മുനവ്വറലി തങ്ങളെ പോലുള്ള നേതാക്കള്‍ ഇത്തരം അധര്‍മ്മങ്ങള്‍ ക്കെതിരെ അതി ശക്തമായി രംഗത്ത് വരുന്നത് സര്‍വ്വ സാധാരണക്കാര്‍ ഉള്‍പ്പെടെ  വലിയൊരു  ജന വിഭാഗത്തെ എളുപ്പത്തില്‍  സ്വാധിനിക്കാന്‍ പറ്റും  എന്ന് മാത്രമല്ല   മത -സാമൂഹിക  സംഘടനകള്‍  കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന  ഒരു വിഷയത്തിന് കൂടുതല്‍ അടിസ്ഥാനവും  , ജനകീയതയും ഉണ്ടാകാന്‍ തങ്ങളുടെ ഈ മുന്നിട്ടിറങ്ങലിലൂടെ  പറ്റിയെന്നു വരാം .  

പാണക്കാട് പൂക്കോയ തങ്ങള്‍ എടുത്ത  ധീരമായ നിലപാടുകളിലൂടെയാണ്  മുസ്ലിം സ്ത്രീ വിദ്യഭ്യാസ രംഗം കൂടുതല്‍ വിശാലമാവുകയും , ഈ വിഷയത്തിലെ നവോത്ഥാന ചരിത്രം പുതിയ തലത്തിലേക്ക് എത്തിച്ചേര്‍ന്നതും . അത് പോലെ പാണക്കാട് കുടുംബത്തിലെ ഈ ഇളം                   തലമുക്കാരന്‍   സമുദായത്തിലെ സ്ത്രീധന വിപത്തിനെതിരെ  മുന്നോട്ടു  വരുന്നത് വളരെ പ്രതീക്ഷകളോടെയാണ് സമുദായ സ്നേഹികള്‍ കാണുന്നത് ,  മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ മുദായത്തിലെ  ഉല്‍പതിഷ്ണുക്കളായ  ജനവിഭാഗം അദ്ദേഹത്തിന്‍റെ പിന്നാലെ ഉണ്ടാകും എന്നത് തീര്‍ച്ചയാണ് .


ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍  കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം .  ആ  മഹര്‍  സംവിധാനം  രണ്ടാം രം   ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന്  കേരളീയ മുസ്ലിം സമൂഹം  ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?

എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം  തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍  സമ്പ്രദായം  മാത്രമാണ് നില കൊള്ളുന്നത് .  വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍  മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ  സ്ത്രീധനം എന്ന  ഈ കണ്ണീര്‍ ധനത്തിനെതിരെ   അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു .   സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍  തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക്  മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . 

ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് .  പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ         കു ടുംബങ്ങളെ  ചിന്തിപ്പിക്കുന്ന  തരത്തിലേക്ക് എത്തിക്കുന്നു .  കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍  സമ്പാദിച്ചത്‌   നല്‍കിയും  നടത്തപ്പെടുന്ന കല്യാണങ്ങളുടെ   അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന  മാമാങ്കങ്ങളെയും  നോക്കി പരിഹസിക്കുന്നില്ലേ ?  പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ  ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന്  പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് 

സമുദായത്തിലെ പ്രമാണിമാരും,   വിദ്യാ    സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിങ്ങേണ്ടത് .  സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും .  നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍  എത്രയോ മടങ്ങ്‌ ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും .   വിദ്യാ സമ്പന്നര്‍  , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും . 

ഒരു  ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന  കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത  പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന  സമുദായത്തിലെ  പ്രമാണി  വര്‍ഗ വും   , സമുദായം  പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ്  നയിക്കുന്നത് .  ഈയിടെ ഒരു യത്തീംഖാനയുടെ   ഉയര്‍ന്ന സ്ഥാനത്ത്‌ ഉള്ള ഒരാള്‍  ആ യത്തീംഖാനയിലെ  ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ്  വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത്‌ വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി .  പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം   സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ്  നടത്തിയതും  .  ഇത്തരം വൈരുധ്യങ്ങലാണ്  സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് .    ഇവിടെ പ്രസംഗങ്ങളും  , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .  


ബഹുമാനപ്പെട്ട മുനവ്വറലി തങ്ങളുടെ 'VOICE AGAINST DOWRY" പരിശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും , പ്രാര്‍ഥനകളും നേരുന്നു .



 മുനവ്വറലി തങ്ങളുടെ ലേഖനം കാണാം .
https://www.facebook.com/sayyidmunavvaralishihab?fref=ts



1 comment:

  1. Good effort! Let all the Mahallu Committees support this movement.

    ReplyDelete