പേജുകള്‍‌

Sunday, September 16, 2012

കോട്ടപ്പുറത്തിന്റെ ചരിത്രം തേടി ഒരു യാത്ര

കോട്ടപ്പുറത്തിന്റെ പൂര്‍വ കാല ചരിത്രത്തിലേക്ക് നാം ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്.  കാരണം നമുക്ക് അഭിമാനകരമായ  ഒരു ചരിത്രം ഉണ്ട് എന്നത് കൊണ്ട് തന്നെ.  സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധ്യമില്ലത്ത   ഒരു സമൂഹത്തിനു എങ്ങനെ നല്ല രീതിയില്‍ വളരാന്‍ കഴിയും ??? നമ്മുടെ നാടിന്റെ ചരിത്രം തേടിയുള്ള ഒരു ചെറിയൊരു അന്വേഷണം ആണിത് .  നീലേശ്വരം രാജ വംശവുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്നും , കാസറഗോട്  ജില്ലാ  പഞ്ചായത്ത്‌ രചിച്ച ജില്ലയുടെ ചരിത്ര ഗ്രന്ത്തത്തില്‍ നിന്നും , മറ്റുമാണ് പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചത് .     ഒരുപാട് കാര്യങ്ങള്‍ ഇനിയും മറഞ്ഞു കിടക്കുന്നുണ്ട് . അറിഞ്ഞതിലുമപ്പുറം  ചരിത്രം മറഞ്ഞു കിടക്കുന്ന ഒരു നാടിന്റെ ഇന്നലെകലെക്കുറിച്ചു  കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കാന്‍ ,അതിനു കൂട്ടായ ശ്രമങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാല്‍ വെയ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇടത്തറ  മസ്ജിദ്‌ നാരിയത്‌ സ്വലാത്ത് വാര്‍ഷികത്തിന്റെ suppliment ഇല്‍ പ്രസിദ്ധികരിച്ച ലേഖനം.  വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച സാജിര്‍  ടി .എം .സി , ജാസിം .എം .കെ എന്നിവരെ സ്മരിക്കുന്നു.

കോട്ടപ്പുറം നാടും കോട്ടപ്പുറം കോട്ടയും

കോട്ടപ്പുറം എന്ന നാമത്തില്‍ ഈ നാട് അറിയപ്പെടാന്‍ തുടങ്ങിയതും,അതിനു കാരണം ആകുന്ന തരത്തില്‍ ഇവിടെ ഒരു കോട്ട ഉണ്ടായതും പതിനേഴാം നൂറ്റാണ്ടിനെ പകുതിയില്‍ വെച്ച് ആയിരിക്കണം.  1732 ലാണ് കോലത്തിരിയും ,ഇക്കെരിയും(കര്‍ണാടക രാജാക്കന്മാര്‍  ) തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നിലെശ്വരത്തു ഒരു കോട്ട കെട്ടാന്‍ ഇക്കീരിക്‌ അനുവാദം ലഭിക്കുന്നത്.  കോട്ടപ്പുറം കോട്ട രൂപം കൊള്ളുന്നത് അങ്ങനെയാണ്.  1736 ആകുമ്പോഴേക്കും വളപട്ടണം, പുഴ വരെ ജയിച്ചു കയറിയ ഇക്കെരിയന്മാരെ  കൊലതിരിക്കാരും ഡച്ചുകാരും ചേര്‍ന്നു   നേരിട്ടു  .  മടക്കരയില്‍ വെച്ച് നടന്ന ഘോര യുദ്ധത്തില്‍ ഇക്കെരിയന്മാരുടെ കര്‍ണാടക സൈന്യം പരാജയപ്പെട്ടു.എങ്കിലും കോട്ടപ്പുറം കോട്ടയില്‍ അവര്‍ സുരക്ഷിതര്‍ ആയിരുന്നു.ഇംഗ്ലീഷ് ,ഫ്രഞ്ച്,കര്‍ണാടക, കോലത്തിരി , എല്ലാരും കൂടി മലബാറിന്റെ മണ്ണില്‍ രാഷ്ട്രിയ അനിശ്ചിതത്വം ഉണ്ടാക്കിയ ഒരു കാലം ആയിരുന്നു അത്.

1751ആകുമ്പോഴേക്കും കോട്ട ഫ്രഞ്ച് കാരുടെ കയ്യിലായി. ഇംഗ്ലീഷ് കാര്‍ ഈ കോട്ട പിടിച്ചെടുക്കാന്‍ പലപ്പോഴായി ശ്രമിച്ചു.  ഏത്‌  കാലഗട്ടത്തില്‍ ഈ കോട്ട പൂര്‍ണമായി തകര്‍ക്കപ്പെട്ടു, ആ കോട്ടയുടെ വ്യാപ്തിയെകുരിച്ചും കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.  പ്രത്വേഗിച്ചു അതിന്റെ ഒരു അവശിഷ്ടവും ഇന്ന് ബാക്കി ഇല്ലാത്തത്  കൊണ്ടും. ഉള്ളത് നമ്മള്‍ നശിപ്പിച്ചത് കൊണ്ടും.                                             കോട്ടയുമായി ബന്ധപ്പെട്ട   എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ , അല്ലെങ്കില്‍ കോട്ട നില നിന്നിടത്തു വീട് പണിതത് കൊണ്ടായിരിക്കാം നമ്മുടെ  നാട്ടിലെ ഒരു കുടുംബത്തിന് 'കോട്ടയില്‍ ' എന്ന വീട് പേര് ലഭിച്ചത്‌.

കോട്ടപ്പുറം ഒരു തുറ മുഖ  നഗരം

ചരിത്രത്തില്‍ രേഖപ്പെടുത്തിയിടത്തെല്ലാം  കോട്ടപ്പുറം ഒരു വാണിജ്യ നഗരം ആയിട്ടാണ് കാണപ്പെടുന്നത്.  നമ്മുടെ നാടിന്റെ പ്രകൃതി ദത്തമായ സവിശേഷതകള്‍ കാരണം ഇതൊരു തുറമുഖ  നഗരമായി മാറി.  ഇന്നത്തെ കോട്ടപ്പുറം നാടെന്ന സങ്കല്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമായി നീലേശ്വരം കേന്ദ്രികരിക്കപ്പെട്ടു നടന്ന രാജവംശങ്ങളുടെയും,ഭരണങ്ങളുടെയും ഒരു നഗരവും കച്ചവട കേന്ദ്രവും ആയിരുന്നു കോട്ടപ്പുറം.

12 നൂറ്റാണ്ടിന്റെ അന്ത്യത്തില്‍  കേരള തീരത്ത്‌ സഞ്ചരിച്ച  മാര്‍ക്കോപോളോയുടെ  യാത്ര വിവരണത്തിലോ 14 നൂറ്റാണ്ടില്‍ കേരളം സഞ്ചരിച്ച ഇബ്നു ബത്തൂത്ത യുടെ  യാത്ര വിവരണത്തിലോ നീലേശ്വരം രാജ്യത്തെ കുറിച്ചോ,ഈ മാപ്പിള നഗരത്തെ കുറിച്ചോ വ്യക്തമായി ഒന്നും പറയുന്നില്ല .  അപ്പോള്‍ ഒരു പക്ഷെ നീലേശ്വരം രാജ്യം തന്നെ നിലവില്‍ വന്നിട്ടുണ്ടാകണം   എന്നില്ല.  കാരണം കോലത്തിരി നീലേശ്വരം രാജ്യം പകുത്തു കൊടുക്കുമ്പോള്‍ മാപ്പിള മാരുടെ ആവാസ കേന്ദ്രമായ ഒരു നഗരവും കൊടുത്തിരുന്നു ചരിത്രത്തില്‍ കാണാം.

Manglore  ഇല്‍  നിന്ന് എഴിമലയിലേക്ക്  പുറപ്പെട്ട ഇബ്നു ബത്തൂത്ത ഒരു മുസ്ലിം കേന്ദ്രത്തെ അവഗണിക്കാനുള്ള സാധ്യത കുറവാണ്.  എങ്കിലും 1929 ഇല് ലണ്ടനില്‍ പ്രസിദ്ധികരിച്ച ബത്തൂത്തയുടെ  യാത്ര വിവരണത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ പരിഭാഷകന്‍ എഴിമല യെ കുറിച്ചുള്ള വിവരണത്തില്‍ ഒരു അടിക്കുറിപ്പ് ഉണ്ട് .   അതില്‍ ബത്തൂത്ത എഴിമല തുറമുഖം   എന്ന് വിശേഷിപ്പിച്ചത്  ഇന്ന് നീലേശ്വരം അറിയപ്പെടുന്ന സ്ഥലത്തെ ആയിരിക്കാം എന്നാ സൂചന ഉണ്ടെന്നും, നീലേശ്വരം എന്ന് പറയുമ്പോള്‍ അത് കോട്ടപ്പുറം ആകാനെ സാധ്യത ഉള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ട്‌ പഠനങ്ങള്‍ നടത്തിയവര്‍ അഭിപ്രായപ്പെടുന്നു.

16 നൂറ്റാണ്ടില്‍ ആദ്യത്തില്‍ കേരളം  സഞ്ചരിച്ച പോര്‍ത്തുഗീസ് സഞ്ചാരി ബുവര്‍ത്തെ ബാര്‍ബോസ      കോ ട്ടിക്കുളത്തിനും  (KOTTIKULAM) എഴിമലക്കും(EZHIMALA) ഇടയില്‍ ഒരു തുറ മുഖ  നഗരം സഞ്ചരിച്ചു വിവരം നല്‍കിയിട്ടുണ്ട്.  " ഇവിടം ഒരു പട്ടണവും തുറമുഖവും  ഉള്ളത് കൊണ്ട് കച്ചവടത്തിനും,ഗതാഗതത്തിനും  സൗകര്യം ഉണ്ട്.  ജനങ്ങള്‍ മുസ്ലിംകളും, ഹിന്ദുക്കളും ആണ് ". ഇങ്ങനെ പോകുന്നു വിവരണങ്ങള്‍.  ഈ തുറ മുഖ  പട്ടണം കോട്ടപ്പുറം ആകാനെ വഴിയുള്ളൂ....

1679-1728  കാലഗട്ടങ്ങളില്‍  വടക്കന്‍ മേഗലകളില്‍ പ്രതാപികള്‍ ആയിരുന്ന ഡചു (DUTCH )കാര്‍ നിലെശ്വരവുമായി  ഉണ്ടാക്കിയ കരാര്‍ പ്രകാരം കുരുമുളക് കച്ചവടം നിലെശ്വരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചരക്കുകള്‍ കാര്യംകൊട്  (KARYAMKODE) പുഴ വഴി കോട്ടപ്പുറം എത്തിച്ചാണ് കയറ്റി അയച്ചതെന്നത് ചരിത്രത്തില്‍ കാണാം.

പിന്നീടുള്ള  ഹൈദര്‍അലി -ടിപ്പു സുല്‍ത്താന്‍  കാലഗട്ടങ്ങളില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിരുന്നു എന്നത്   ആ  കാലഗട്ടത്തില്‍ നമ്മുടെ നാടിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

1801 ഇല്‍  നീലേശ്വരം വഴി കടന്നു പോയ ഫ്രാന്‍സിസ്‌ ബുക്കാനന്‍ എന്ന സഞ്ചാരി കോട്ടപ്പുറത്തെ സൂചിപ്പിക്കുന്നത് ഇങ്ങനെ  "ഇന്നതൊരു മാപ്പിള ഗ്രാമം ആണ്,മുന്‍പ്‌ അത് നീലേശ്വരം രാജ്യ വംശത്തിന്റെ തലസ്ഥാനം ആയിരുന്നു."  ടിപ്പു സുല്‍ത്താന്റെ  പതനം നമ്മുടെ നാടിനെയും ബ്രിട്ടീഷ്‌ അധീനതയില്‍ ആക്കി. എങ്കിലും ബ്രിട്ടീഷ്‌ കാല ഗട്ടത്തില്‍ തന്നെ നമ്മുടെ  നാട്ടില്‍ ഒരു സ്കൂള്‍ നിര്‍മിക്കപ്പെട്ടത് ചരിത്രപരമായും കോട്ടപ്പുറത്തിന്റെ  പ്രാധാന്യം കണക്കിലെടുത്താകം .    

 കോട്ടപ്പുറം ഇസ്ലാമിക പാരമ്പര്യം

കേരളത്തില്‍ തന്നെ ഇസ്ലാമിന്റെ ആവിര്‍ഭാവം കച്ചവടാവശ്യാര്‍ത്തം ഇവിടെ എത്തി ചേര്‍ന്ന അറബി സമൂഹവുമായി  ചേര്‍ന്ന് കിടക്കുന്നു.  കോട്ടപ്പുറം ഒരു കച്ചവട കേന്ദ്രം ആയിരുന്നതിനാല്‍       കച്ചവടാവശ്യാര്‍ത്ഥം ഇവിടെ എത്തി ചേര്‍ന്ന വിദേശികളോ  , നേരത്തെ ഇസ്ലാം ആശ്ലേഷിച് ഇവിടെ കച്ചവടത്തിന് വന്ന സ്വദേശികളോ  ആവാം കൊട്ടപ്പുരത്ത്  ഇസ്ലാമിന്റെ ആവിര്‍ഭാവം കുറിച്ചത്‌ എന്ന അനുമാനത്തില്‍ എത്തി ചേരേണ്ടി വരും.

കാസറഗോഡ് ജില്ല പഞ്ചായത്ത് തയ്യാറാക്കിയ ജില്ലയുടെ  ആധികാരിക  ചരിത്ര പഠനങ്ങളില്‍ കണ്ടെത്തിയത്‌ ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്ന് സ്ഥിതി ചെയ്തിരുന്നത് കൊട്ടപ്പുറത്ത്  ആയിരുന്നു എന്നാണു.  തളങ്കര മാലിക്‌ ദീനാര്‍ മസ്ജിദും , കോട്ടിക്കുകുളത്തും  , അതിഞ്ഞാ ലിലും ആയിരുന്നു മറ്റു പള്ളികള്‍ സ്ഥിതി ചെയ്തിരുന്നത് എന്നും കൂടി അറിയുമ്പോള്‍ നമ്മുടെ ദീനി പാരമ്പര്യത്തിന്റെ ആഴം  മറ്റു പ്രദേശങ്ങളെ താരതമ്യം ചെയ്‌താല്‍ എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കാന്‍ പറ്റും.  പക്ഷെ പാരമ്പര്യത്തിന്റെ ഒരു തിരു ശേഷിപ്പും ബാക്കി വെക്കാതെ ഇടത്തറ , ഫത്താഹു ( പുതിയ പള്ളി ), മഖ്ദൂം പള്ളികളും , ഒടുവില്‍ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ മഖാമും പൊളിച്ച് മാറ്റപ്പെട്ടത്   നാടിനു നികത്താന്‍ ആവാത്ത നഷ്ടവും , പുതിയ തലമുറയോട് ചെയ്ത അന്യായവും ആണ്. 


മഖ്ദൂം പള്ളി പരിസരത്തു അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ്‌ ഫക്കീര്‍ സാഹിബ് വലിയുല്ലാഹിയുടെ കാലഗട്ടത്തെ സംബന്തിച്ചു വളരെ പഴയ തലമുറയ്ക്ക് പോലും അറിയില്ലായിരുന്നു എന്നത്  നമ്മുടെ ദീനി പാരമ്പര്യം എന്നത് നൂറ്റാണ്ടുകള്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. 

ഹൈദര്‍ അലി , ടിപ്പു സുല്‍ത്താന്‍ കാലഗട്ടത്തില്‍ തന്നെ നമ്മുടെ നാട്ടിലെ പള്ളികള്‍ക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ട്.

മലബാറിലെ പള്ളി ദര്‍സുകളെ   കുറിച്ചു  പ്രശസത കവി  മര്‍ഹൂം. ടി .ഉബൈദ്‌ സാഹിബ് നടത്തിയ പഠനങ്ങളില്‍ ഉത്തര മലബാറില്‍ ചിര പുരാതനമായ രണ്ടു പള്ളി ദര്സുകളില്‍ ഒന്ന് കോട്ടപ്പുറവും  മറ്റൊന്ന് കീഴുരും ആയിരുന്നു എന്ന് കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

1923 ഇല് കരിംബലപ്പില്‍ വലിയ അബ്ദുള്ള ഹാജി സാഹിബിന്റെ നെത്ര്വത്വത്തില്‍ ആണ്  ഫത്താഹു മസ്ജിദില്‍ (പുതിയ പള്ളിയിലാണ് )  വിപുലമായ തോതില്‍ ദര്‍സ് സ്ഥാപിക്കപ്പെട്ടത്.  അന്ന് മുദരിസ്‌  ആയിരുന്നത് തൃക്കരിപ്പൂര്‍ അബ്ദുള്ള മൌലവി ആണ്.  അബ്ദുള്ള ഹാജി യുടെ മരണ ശേഷം ദര്‍സ് ഇടത്തറ മസ്ജിദിലേക്ക് മാറ്റുകയായിരുന്നു.  പിന്നീട് പാണ്ടിത്യത്തിന്റെ നിറ  കുടങ്ങളും, പ്രഗല്‍ഭരും  ആയ പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ കാലാന്തരം ആയിരക്കണക്കിനു മുതഅല്ലിമുകള്‍ രാജ്യത്തിന്റെ നാനാ ഇടങ്ങളിലേക്ക്‌  ഇവിടുന്നു പഠിച്ചിറങ്ങി. 

ആധുനിക കോട്ടപ്പുറത്തിന്റെ പിതാവ്‌ എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ഞാലിക്കുട്ടി  പട്ടെലര്‍ അവര്‍കളുടെ നേത്രത്വത്തില്‍ 1946 ഇല് ഇസ്ലാഹുല്‍ ഇസ്ലാം സംഘം രൂപികരിക്കപ്പെട്ടു.  അവരുടെ മരണ ശേഷം ഇ. കെ . അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ്‌ എന്ന കാഉ ഹാജി  പ്രസിഡന്റായി ദീര്‍ഖ കാലം സേവനം അനുഷ്ടിച്ചു.  ചില വിഷയങ്ങളില്‍ അദ്ദേഹത്തിനു ഉണ്ടായിരുന്ന അവഗാഹം മറ്റു നാടുകളിലെ പോലും പല പ്രശ്നങ്ങളും തീര്‍ക്കുന്നതിലെ മധ്യസ്ഥ  കേന്ദ്രം ആക്കി കോട്ടപ്പുറത്തെ മാറ്റി. 

1957 ഇല് സമസ്ത നടത്തിയ ആദ്യത്തെ പൊതു പരീക്ഷയില്‍  ഉയര്‍ന്ന വിജയം നേടിയ ചുരുക്കം മദ്രസ്സകളില്‍ ഒന്ന് കോട്ടപ്പുറം നൂറുല്‍ ഇസ്ലാം മദ്രസ്സ  ആയിരുന്നു.  സംസ്ഥാനത്ത് തന്നെ  ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയും നമ്മുടെ മദ്രസ്സയില്‍ നിന്നായിരുന്നു . 

മൂന്നര പതിറ്റാണ്ടില്‍ അധികം കോട്ടപ്പുറം ഖാസിയും , പ്രഗല്‍ഭ പണ്ഡിതനും , ആദൂര്‍ ജന്മ ദേശവും കോട്ടപ്പുറം ശരീഫ ബീവിയെ  നിക്കാഹ്  ചെയ്തു ഇവിടെ താമസം ആക്കിയ അസ്സയ്യിദ്‌ യഹയാ അല്‍ 
അഹു ദലി തങ്ങളെ കുറിച്ചു പുതിയ തലമുറയ്ക്ക് അറിവുണ്ടെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചു ആഴത്തില്‍ ഉള്ള പഠനങ്ങള്‍ നടത്തപ്പെടെണ്ടതും , അത് രേഖപ്പെടുത്തെണ്ടതും ആണ്.


1 comment:

  1. ചരിത്രത്തെ വരച്ചുകാട്ടി....കുറെ അറിവുകള്‍ കിട്ടി

    ReplyDelete