പേജുകള്‍‌

Sunday, December 30, 2012

നാടകമേ ഉലകം !!!


നമ്മ പറഞ്ഞ ഈ നടന്റെ ചിറകരിഞ്ഞു പോലും, ഇനി അടുത്ത ദിവസങ്ങളിലായി വേറെ ചില വാര്‍ത്തകളും പിന്നാലെ വരും . വി .എസ് പാര്‍ട്ടിയെ വെല്ലു വിളിച്ചു , പിന്നാലെ തന്നെ വരും വി .എസ് പാര്‍ട്ടിക്ക് കീഴടങ്ങി എന്നും .

ഒരു പാര്‍ട്ടിയെ ഒറ്റു കൊടുത്തവരെ ആ പാര്‍ട്ടി പുറത്താക്കി , അതിനു നേത്രത്വം കൊടുത്ത വി .എസിനെ പുറത്താക്കാന്‍ ആ പാര്‍ട്ടിക്ക് നട്ടെല്ല് ഇല്ലാതെ പോയത്‌ അവരുടെ ഗതികേട് . പക്ഷെ ഈ വിസ് ഫാന്‍സും , മാധ്യമങ്ങളും വി .എസിന്റെ പേര്‍സണല്‍ സ്ടാഫിനെ പുറത്താക്കിയ നടപടിക്ക് എന്തൊക്കെ വിലയിരുത്തലുകലുമായിട്ടാണ് വരുന്നത് , ചിറകരിഞ്ഞു , പദ്മവ്യൂഹത്തിലാക്കി അങ്ങനെ പോകുന്നു . കുറെ വര്‍ഷമായി വി .എസിന്റെ നാടകങ്ങളെ ഇങ്ങനെ പെരുപ്പിച്ചു പറയാന്‍ തുടങ്ങിയിട്ട് , ഇപ്പോള്‍ അതിന്റെ വ്യാപ്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഈ അവസരവാദിയുടെ നീക്കങ്ങള്‍ ഇങ്ങനെ വലിയ കാര്യമായി റിപ്പോര്‍ട്ട് ചെയ്തു മാധ്യമങ്ങള്‍ സമയം കളയണോ ? എതോരു സ്ഥാപനത്തിലും അവരുടെ ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ അതിനു നടപടികള്‍ ഉണ്ടാകും . അത് മാത്രമല്ലേ ഇപ്പോള്‍ നടന്നിട്ടുള്ളൂ . പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ വി .എസ് കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ചടക്കത്തെയും നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .


ഇദ്ദേഹത്തിന്റെ ഓരോ രാഷ്ട്രീയ കുതന്ത്രങ്ങല്‍ക്കിടയില്‍ , ബഹളങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ളിലും, പുറത്തുമുള്ള പലരും ബാലിയാടക്കപ്പെട്ടു. അതിന്റെ അവസാനത്തെ ഇരകള്‍ മാത്രമാണ് ഇന്നലെ പുറത്താക്കപ്പെട്ടവര്‍. ടി .പി. ചന്ദ്രശേഖരന്‍ തൊട്ടു കെ .എം ഷാജഹാന്‍ വരെയുള്ള പട്ടികയില്‍ എ സുരേഷും , ബാലകൃഷ്ണനും , ശശിധരനും ഇപ്പോള്‍ ചേരുന്നു . ഇദ്ദേഹം മാത്രം ഓരോ വിവാദങ്ങള്‍ കഴിയുമ്പോള്‍ വേറൊരു വിവാദം തേടിയും , പാര്‍ട്ടിയോട് മാപ്പ് പറഞ്ഞും പാര്‍ട്ടിക്കുള്ളിലെ എല്ലാ 'സുഖങ്ങളും' നില നിര്‍ത്തി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. താന്‍ എന്ന ഭാവം ഉയര്‍ത്തിയുള്ള പ്രവര്‍ത്തന രീതിയുമായി മുന്നോട്ടു പോകുന്ന ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസി റ്റിക്ക് വേണ്ടി പാര്‍ട്ടി എന്ത് പറഞ്ഞാലും അതിനെ എതിര്‍ത്തു പറയുകയും , പിന്നീട് പാര്‍ട്ടി കണ്ണിറുക്കി കാട്ടിയാല്‍ അടിയാധാരം വരെ വെച്ചു കീഴടങ്ങുകയും ചെയ്യുന്ന അവസരവാദത്തെ ഇപ്പോഴും വി .എസ് ഫാന്‍സും , ചില മാധ്യമ പ്രവര്‍ത്തകരും ആദര്‍ശം എന്ന് പേരിട്ടു വിളിക്കുന്നു എന്നതതാണ് അത്ഭുതകരം. താന്‍ മിഷിയായും , മറ്റുള്ളവരൊക്കെ കപട കമ്മുനിസ്ട്ടു കളും , മോശവുമാണെങ്കില്‍ മ എന്തിനാ ഇങ്ങനെ നിരന്തരം ഒരു പാര്‍ട്ടിയെ അപമാനിച്ചും, ഒറ്റു കൊടുത്തും ഇനിയും അവിടെ അങ്ങനെ പിടിച്ചു തൂങ്ങി നടക്കുന്നെ ?

മറ്റുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ഷാജി കൈലാസ്‌ സിനിമയിലെ പോലെ ബഹളമിട്ടു അഭിനയിക്കുകയുകം, സ്വന്തം കാര്യത്തിലോ , മകന്റെ കാര്യത്തിലോ ആരോപണങ്ങള്‍ വരുമ്പോള്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സിനിമയില്‍ പോലെ മൌനത്തിലാവുകയും ചെയ്യുന്ന അപൂര്‍വ്വ നടനായ ഇദ്ദേഹം തന്റെ വ്യക്തിപരമായ പബ്ലിസിട്ടിക്കു വേണ്ടി നിരുത്തരവാദ പരമായി ഉയര്‍ത്തിയതല്ലാതെ പല വിഷയത്തിലും ഒരു ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നില്ല .

2001 ഇല്‍ വി . എസ് പ്രതിപക്ഷ നേതാവായത് തൊട്ടാണ് ഇദ്ദേഹത്തിന്റെ ഈ നാടകങ്ങള്‍ക്ക് വലിയൊരളവില്‍ മാധ്യമ ശ്രദ്ധയും ,അംഗീകാരവും കിട്ടുന്നത് . ആ കാലത്ത് തന്നെയായിരുന്നു കേരളത്തില്‍ ദ്രിശ്യ വാര്‍ത്ത മാധ്യമങ്ങളുടെ പ്രവേശനവും. സി .പി . എം ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ യു.ഡി .എഫ് സ്വീകരിച്ച തെറ്റായ സമീപനവും ഈ ഒരു പ്രതീതി ഉണ്ടാക്കുന്നതില്‍ വലിയൊരളവു പങ്കു വഹിച്ചു . അത് വരെ പത്രം വായിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ വിലയിരുത്തിയ മലയാളി പിന്നീട് എല്ലാം നേരിട്ട് ലൈവ് ആയി കാണാന്‍ തുടങ്ങി. അന്നത്തെ ഭരണത്തിനു നേരെ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ , വിവാദങ്ങള്‍ ഒക്കെ ബ്രേകിംഗ് ന്യൂസ്‌ ആയി കൊടുക്കാന്‍ നെട്ടോട്ടമോടിയിരുന്ന മാധ്യമ പ്രവര്‍ത്തകരും , അതൊക്കെ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന മലയാളി പ്രേക്ഷകര്‍ക്കും മുന്നില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി .എസ് നിറഞ്ഞു നിന്നു . വി .എസ് ' അഭിനയിച്ച ' എ .ഡി .ബി വായ്പയും ,ലാവ്ലിനും , കിളിയൂരും , കവിയൂരും , ഐസ് ക്രീമും ഒക്കെ 'നിറഞ്ഞ സദസ്സില്‍' കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു . എന്നാല്‍ ഇതിലെയൊക്കെ ആത്മാര്‍ത്ഥത എത്രത്തോളം ഉണ്ടായിരുന്നു എന്ന് ജനങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ അദ്ദേഹം മുഖ്യ മന്ത്രി ആകുന്നത് വരെ വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ .


മുത്തങ്ങയിലെ ഭൂ സമരത്തിനു വേണ്ടി കണ്ണീര്‍ ഒഴുക്കിയ വി .എസ് തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ , ചെങ്ങറയിലെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടു . എ .ഡി .ബി വായപ്ക്കെതിരായി യുവാകളെ തെരുവിലിറക്കി അടി കൊള്ളിപ്പിച്ചും , പൊതു മുതല്‍ നശിപ്പിച്ചും , പിന്നീട് അതെ വായ്പ വാങ്ങി ഭരണത്തിനു നേത്രത്വം കൊടുക്കുന്ന വി എസിനെയും കേരളം കണ്ടു . കിളിരൂര്‍ , കവിയൂര്‍ , ലാവ്‌ലിന്‍ കേസുകള്‍ പാര്‍ട്ടിയില്‍ തന്റെ എതിര്‍ ചേരിയെ ഇല്ലാതാകാന്‍ പരമാവധി ഉപയോഗിച്ചു . ഫാരിസ്‌ അബൂബക്കറിനെ വെറുക്കപ്പെട്ടവനായി പ്രഖ്യപിച്ചയാള്‍ക്ക് കെ .എം . രഹൂഫ്‌ വാഴ്ത്തപ്പെട്ടവനായി മാറുന്നതും നമ്മള്‍ കണ്ടു .

'വി .ഐ .പി' , മന്ത്രി പുത്രന്' ഇങ്ങനെ പല വിവാദങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അധികാരം കിട്ടിയപ്പോള്‍ ആ കേസിലെ ഇരകളുടെ രക്ഷിതാക്കളെ കാണാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ആവിവാദ ത്തെ അദ്ദേഹം മറക്കുകയും ചെയ്തു . പൊതു മേഖല സ്ഥാപനങ്ങളെ തള്ളി കൊണ്ട് റിലയന്‍സിന് ഡാട്ടാ സെന്റര്‍ കൈമാറി തന്റെ കുത്തക വിരുദ്ധ സമീപനത്തിന്റെ പൊള്ളത്തരം അദ്ദേഹം തന്നെ തുറന്നു കാണിക്കുകയും ചെയ്തു . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പൊതു സമൂഹത്തിനു മുന്നില്‍ ഒളിഞ്ഞും , തെളിഞ്ഞും താറടിക്കാന്‍ മറ്റാരെക്കാളും വി .എസ് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇന്ന് ലാവലിന്‍ കേസില്‍ പുതിയതായി വല്ലതും പറയാന്‍ വി .എസ് തയ്യാറാകുമോ ?. അഞ്ചു വര്ഷം മിണ്ടാതിരുന്ന ഐസ് ക്രീം കേസ് ഭരണത്തിന്റെ അവസാനം പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ട് പിടിച്ചു വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി അന്യായമായി കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ പതിനെട്ടടവും പയറ്റി നോക്കി . ഡി . ജി .പി . തന്നെ ഇപ്പോള്‍ ആ കാര്യം വ്യക്തമാക്കുകയും ചെയ്തു . ആണവ നിലയ വിരുദ്ധ സമരത്തിന്റെ പുബ്ലിസിര്രി ഏറ്റെടുക്കാന്‍ പ്രകാശ്‌ കാരാട്ടിനെ യും വെല്ലു വിളിച്ചു പോയ ആള്‍ കളിയാക്കവില എസ് .ഐ യുടെ മുന്നില്‍ തിരക്കഥ പ്രകാരം കീഴാടങ്ങുന്നതും നമ്മള്‍ കണ്ടു , ദോശ ക്രിതുക്കള്‍ പറയുന്നത് പോലെ പണ്ട് പുന്നപ്പ്ര വയലാര്‍ സമരത്തിന്റെ സമയത്ത് വാറണ്ടിന്റെ പേരില്‍ മൂന്നാറിലേക്ക് മുങ്ങിയത് പോലെ.

വി .എസ്. പ്രതിയായ ഭൂമി ദാന കേസ് പിണറായി വിജയനോ , അല്ലെങ്കില്‍ ഭരണ പക്ഷത്തുള്ള ഏതെന്കിലും നേതാവോ ആയിരുന്നെങ്കില്‍, പിന്‍വാതില്‍ നിയമനവും , മക്കാവു ദ്വീപിലേക്കു യാത്ര നടത്തിയത്‌ അരുണ്‍ കുമാറിന് പകരം ഉമ്മന്‍ ചാണ്ടിയുടെയോ കൊടിയെരി ബാലകൃഷ്ണന്റെ യോ മകന്‍ ആണെങ്കില്‍, എന്തായിരിക്കും ഇദ്ദേഹത്തിന്റെ നിലപാട് ?

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അധികാര വടം വലിക്ക് രാഷ്ട്രീയ മാനം നല്‍കാന്‍ ഇദ്ദേഹം കാട്ടി കൂട്ടുന്ന കാര്യങ്ങള്‍, അനാവശ്യ വിവാദങ്ങള്‍ പൊതു സമൂഹത്തിന്റെ വിലപ്പെട്ട സമയവും , ഊര്ര്‍ജ്ജവും നഷ്ടപ്പെടുത്താനും സി .പി .എമ്മിന്റെ പാര്‍ട്ടി അച്ച്ചടക്കത്തെയും കേന്ദ്ര നെത്രത്വത്തെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസമാക്കാനും ഉപകരിക്കുന്നു എന്നല്ലാതെ പുതിയ കാലത്തെ കേരളത്തിനു ക്രിയാത്മകമായി ഒന്നും നല്‍കുന്നില്ല .

Tuesday, December 25, 2012

അപ്പോള്‍ നിങ്ങളൊക്കെ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി !!.

ശ്രീമാന്‍ പി .ടി .എ    റഹീം സാഹിബ് , നിങ്ങള്‍ ലീഗിനെതിരെയുള്ള ഒരു ചാവേര്‍ ആണെന്ന് അറിയാം , നിങ്ങളെ പോലുള്ളവര്‍ ചാവേര്‍ അല്ല എന്തുമായിട്ടു ലീഗിനെതിരെ വന്നാലും ലീഗിന് ഒന്നുമില്ല. ആറര പതിറ്റാണ്ട് കാലം ഇത്തരം ഒരുപാട് ചാവേറുകളെ നേരിട്ട് തന്നെയാണ് ഈ പ്രസ്ഥാനം ഇവിടം വരെ എത്തിയത്‌ . പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചെയ്ത കാര്യം കൂടി പോയി , വിചാരണ തടവുകാരനായി ജയിലറയില്‍ വികലാംഗനായ മദനി എന്ന ഒരു വ്യക്തി മനുഷ്യാവകാശത്തിനു വേണ്ടി കേഴുമ്പോള്‍, ആ മനുഷ്യാവകാശ ലംഘനം കേരളത്തിലെ പൊതു സമൂഹം ഏറ്റെടുക്കുക യും പരിഹാരങ്ങള്‍ ഉണ്ടാകപ്പടും എന്നാ വിശ്വാസം ബലപ്പെടുകയും ചെയ്യുമെന്ന ഈ സാഹചര്യത്തില്‍ ആ വ്യക്തിയെ മുന്‍ നിര്‍ത്തി തന്നെ വേണമായിരുന്നോ ഈ പൊറാട്ട് നാടകം ? പി .ടി .എ രഹീമിനോടും അദ്ദേഹത്തെ ചാവേര്‍ ആക്കി ഇപ്പോള്‍ അവതരിപ്പിച്ഛവരോടും വളരെ സഹതാപത്തോടെ ചോദിക്കുന്നു . കുറെ കാലം മദനിയെ മുന്‍ നിര്‍ത്തി നിങ്ങള്‍ ലീഗിനെതിരെ ഒരുപാട് നാടകങ്ങള്‍ നടത്തിയതല്ലേ ..? ഇനിയെങ്കിലും അദ്ദേഹത്തെ മുന്‍ നിര്‍ത്തിയുള്ള നാടകങ്ങള്‍ അവസാനിപ്പിച്ചു കൂടെ ? പുതിയ നമ്പര്‍ വല്ലതും ഉണ്ടെങ്കില്‍ എടുക്കൂ ...ലീഗ് തയ്യാറാണ് , ഒരു ചെയിഞ്ഞു ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ?

മദനി യുടെ രാഷ്ട്രീയത്തെ എതിര്‍ത്തതിന്റെ പേരില്‍ ലീഗ് എന്നാ പ്രസ്ഥാനത്തിനും , അതിന്റെ നേതാക്കന്മാര്‍ക്കുമെതിരെ അദ്ദേഹം ഉപയോഗിച്ച വാക്കുകളുടെ കനം നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഇന്നത്തെ അവസ്ഥയില്‍ അവസാനം മാത്രം അഭിപ്രായം പറഞു പോകേണ്ട ഒരു പ്രസ്ഥാനം മാത്രമാണ് ലീഗ് ., പൊന്നാനി തിരഞ്ഞെടുപ്പ് സമയത്ത് കുറ്റി പുറത്തു വെച്ചു അദ്ദേഹം ലീഗിനും , നേതാക്കന്മാര്‍ക്കും എതിരെ നടത്തിയ രൂക്ഷമായ വാക്കുകള്‍ , രാഷ്ട്രീയ വിമര്‍ശനങ്ങല്‍ക്കുമപ്പുരം ഓരോ ലീഗുകാരന്റെയും ആത്മാഭിമാനത്തെ കുത്തി കീറുന്ന തരത്തിലുള്ള വാക്കുകള്‍ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക ?. പക്ഷെ ലീഗിന് ഒരു സംസ്കാരമുണ്ട്. അത് കൊണ്ടാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്ന മനുഷ്യാവകാശ ലംഗനങ്ങല്‍ക്കെതിരെ ശബ്ദം ഉന്നയിക്കാന്‍ ഒരുപാട് കാലം അദ്ദേഹത്തെ ഉപയോഗിച്ചു വലിച്ചെറിഞ്ഞ സഗാക്കലെക്കാള്‍ ആദ്യം മുസ്ലിം ലീഗ് മുന്നില്‍ വന്നത് . മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ ആരെക്കാളും അദ്ദേഹത്തിനു നീതി ലഭിക്കാന്‍ വേണ്ടി ശബ്ദിക്കുന്നത് . ഇതൊന്നും നാളെ അദ്ദേഹം ജയിലില്‍ നിന്നിറങ്ങി വന്നു ലീഗിന് വേണ്ടി നാല് വോട്ടു പിടിക്കും എന്ന് വിചരിചിട്ടല്ല . ഇനിയും അദ്ദേഹവും അദ്ദേഹത്തിന്‍റെ അനുയായികളും വീണ്ടും ലീഗിനെതിരെ ചാവേര്‍ ആവില്ല എന്നുറപ്പ് ആര്‍ക്കും കിട്ടിയതും കൊണ്ടുമല്ല .

മദനി വിഷയത്തില്‍ മുസ്ലിം ലീഗിന്റെ തുറന്ന നിലപാടുകള്‍;ആരെയൊക്കെയോ അസ്വസ്തമാക്കുന്നുണ്ട് . ചിലര്‍ക്ക് മുസ്ലിം വൈകാരിക വിഷയങ്ങള്‍ എന്നും അങ്ങനെ വൈകാരികമായി തന്നെ നില നിര്‍ത്തെണ്ടതുണ്ട് . എന്നാലേ അവര്‍ക്ക് നില നില്പുള്ളൂ . അതിന്റെ പരിഹാരത്തെ കുറിച്ചു അവര്‍ ചിന്തിക്കാറില്ല . മുസ്ലിം ലീഗ് മദനി ക്ക് നീതി ലഭ്യമാക്കണം എന്ന നിലപാട് എടുത്ത ഉടനെ മദനി യുടെ പോസ്റ്റര്‍ ഒട്ടിച്ചു പാട്ട പിരിവിനല്ല ആദ്യം ഇറങ്ങിയത്‌ . അതൊരു വൈകാരിക വിഷയമായി ഉയര്‍ത്തി അപകര്‍ഷതാ ബോധത്തിന്റെ രാഷ്ട്രീയം പ്രച്ചരിപ്പിക്കുകയുമല്ല ചെയ്യുന്നത് . മറിച്ചു ഈ വിഷയം ഉന്നയിക്കെണ്ടിടത്തോക്കെ ഉന്നയിച്ചു പ്രധാന മന്ത്രിയുടെ വരെ ശ്രദ്ധയില്‍ വിഷയം എത്തിക്കുകയും ഈ നീതി നിഷേധത്തിന് അന്ത്യം കുറിക്കാനുള്ള നീക്കങ്ങലുമാണ് നടത്തുന്നത് . രാജ്യത്താകമാനം ഉള്ള ഇത്തരം വിഷയത്തെ മുഖ്യ ധാരയില്‍ കൊണ്ട് വരാനും ശ്രമിക്കുന്നു . ഇതൊക്കെ ആരെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ട് . മദനി വിഷയം അടുത്ത തിരഞ്ഞെടുപ്പ് വരെ ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിച്ചു നടക്കുന്നവര്‍ക്ക് മുസ്ലിം ലീഗിന്റെ നീക്കങ്ങള്‍ തിരിച്ച്ചടിയാകുന്നുണ്ട് . അവര്‍ക്ക് വേണ്ടിയുള്ള പൊയ് വെടികലുമായിട്ടാണ് റഹീം സാഹിബേ നിങ്ങള്‍ ഇപ്പോള്‍ വന്നിട്ടുള്ളത് എന്ന് മറ്റാരെക്കാളും ലീഗിന് നന്നായി അറിയാം .

നിങ്ങള്‍ ലീഗിനെ വിമര്‍ശിച്ചോളൂ ....പക്ഷെ ലീഗിനെതിരെ കുതിര കേറാനും , പേരെടുക്കാനും ഇനിയെങ്കിലും മദനിയെ വിടൂ ..ഞങ്ങള്‍ക്ക് സഹതാപം ഉണ്ട് അത് കൊണ്ട് പറയുന്നതാണ് . ആരോപണങ്ങള്‍ പറയുമ്പോള്‍ എന്തെങ്കിലും അടിസ്ഥാനം വെച്ചിട്ട് പറയണം . മദനി ജയിലില്‍ പോകുമ്പോള്‍ കേരളം ഭരിക്കുന്നത് വി .എസ് സര്‍ക്കാര്‍ , ലീഗുകാര്‍ക്കെതിരെ എന്തേലും പെറ്റി കേസ് എങ്കിലും എടുക്കാന്‍ പറ്റുമോ എന്ന് ഇരുപത്തി നാല് മണിക്കൂറും ചികഞ്ഞു അന്വേഷിച്ചു കൊണ്ടിരിക്കുന്ന വി. എസ് അച്ച്ചുതാന്തന്റെ സര്‍ക്കാര്‍ , കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയുള്ള സര്‍ക്കാര്‍ , കര്‍ണ്ണാടക ഭരിക്കുന്നത് ബി ജെ പി സര്‍ക്കാര്‍ , സ്വന്തം തടി തന്നെ ജയിലില്‍ കേറാതെ നോക്കാന്‍ പറ്റാത്ത യെധിയുരപ്പ സര്‍ക്കാര്‍ ....എന്നിട്ടും മദനിയെ കുടുക്കിയത്‌ ലീഗ് !!! മദനിയെ കുടുക്കിയത്‌ കുഞ്ഞാലിക്കുട്ടി !!!. മുന്‍പും അങ്ങനെ തന്നെയായിരുന്നു പറഞ്ഞു കൊണ്ടേ ഇരുന്നത് ...നായനാര്‍ സര്‍ക്കാര്‍ തമിള്‍ നാട് സര്‍ക്കാരിനു മദനിയെ പിടിച്ചു കൊടുത്തപ്പോഴും പറഞ്ഞത്‌ അദ്ദേഹത്തെ കുടുക്കിയത്‌ ലീഗ് !..അദ്ദേഹത്തെ കുടുക്കിയത്‌ കുഞ്ഞാലിക്കുട്ടി !! നിങ്ങളെ പോലുള്ളവര്‍ ഇതൊക്കെ വലിയ കാര്യമായി ഇങ്ങനെ പറയുമ്പോഴും , അത് ഏറ്റു പിടിച്ചു സഗാക്കള്‍ നടക്കുമ്പോഴും നിങ്ങളുടെ വില തന്നെയാണ് സ്വയം ഇടിഞ്ഞു പോകുന്നതെന്ന് നിങ്ങള്‍ സ്വയം മനസ്സിലാക്കണം . ലീഗും , കുഞ്ഞാലിക്കുട്ടിയും പറയും പോലെയാണ് ഈ നാട്ടിലെ സഗാക്കളെ സര്‍ക്കാരും , ബി .ജെ .പി സര്‍ക്കാരും , കരുണാനിധി സര്‍ക്കരുമൊക്കെ നീങ്ങുന്നതെന്കില്‍ നിങ്ങള്‍ ആരാ ? ശശി ..വെറും ശശി യല്ല ..പാലാരിവട്ടം ശശി !!.

Wednesday, December 19, 2012

ഖായിദെ മില്ലത്തിന്റെ ദര്‍ശനം സി .പി .എമ്മി നെയും വഴി കാട്ടുമ്പോള്‍

തിരിച്ചറിവ്‌ വൈകിയേ ഉണ്ടാകൂ എന്ന് നിര്‍ബന്ധമുള്ള സി .പി .എമ്മിന് പതിറ്റാണ്ടുകള്‍ക്കു ശേഷം അടിസ്ഥാന പരമായി തന്നെ പുതിയൊരു തിരിച്ചറിവുണ്ടായിരിക്കുന്നു . പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായി ക്ഷേമ സമിതിയെന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കിയിരിക്കുന്നു സി .പി. എം സ്വത്വ രാഷ്ട്രീയത്തെ  തള്ളി കളഞ്ഞവര്‍ക്ക് ആ യാദാര്‍ത്യത്തെ  അംഗീകരിക്കേണ്ടി വരുന്നു, അതവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും .

 ജാതിയും , ജാതി രാഷ്ട്രീയവും ഒരു സത്യമായ  ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ വലിയൊരു വിഭാഗം  പാര്‍ശ്വവത്കരിക്കപ്പെടുന്നു   എന്നൊരു ബോധം  ആ സമൂഹങ്ങളില്‍ ഉണ്ടാവുകയും സ്വയം ഒരു മുന്നേറ്റത്തിന് ആ സമൂഹങ്ങള്‍ തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സി .പി.എമ്മിന്റെ വൈകിയെങ്കിലും  ഇത്തരമൊരു നീക്കം.  നാളെ മുസ്ലിംകള്‍ക്ക് വേണ്ടി മാത്രമായി സി.പി .എമ്മിന്റെ ഒരു  സംഘടന  ഉണ്ടായാലും അതിശയിക്കേണ്ടി വരില്ല .ഇന്ത്യയിലെ ജാതി യെയും , അതിന്റെ രാഷ്ട്രീയത്തെയും          വ്യാഖ്യാനി ക്കുന്നതിലും  ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്മ്യൂണിസം കേട്ടിപ്പെടുത്തുന്നതിലും കാല കാലങ്ങളില്‍ വന്ന പരാജയം തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഒരുപാട് സാധ്യതകള്‍ ഉണ്ടായിട്ടു കൂടി അതിന്റെ വളര്‍ച്ച രാജ്യത്ത് പടവലങ്ങ പോലെയായത്‌.

പൊതു  ജനാധിപത്യത്തിന്റെ  മേഖലയില്‍ എല്ലാ വിഭാഗങ്ങളെയും കൂടുതല്‍ സക്രിയമാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം എന്നാണു സി .പി. എം പറയുന്നത് . സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടും വലിയൊരു വിഭാഗം പൊതു ധാരയില്‍ നിന്നും ഇന്നും പിന്നിലാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ പിന്നോക്ക ജന വിഭാഗങ്ങളുടെ അവസ്ഥ വളരെ മോശമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല.  വികസനത്തിലുള്ള  അന്തരം   രാജ്യത്തെ വ്യത്യസ്ത സമൂഹങ്ങളിലും , പ്രദേശങ്ങളിലും  വളരെ പ്രകടമാണ് .    പുരോഗതിയിലേക്കുള്ള പാത തേടിയുള്ള രാഷ്ട്രീയ  ശ്രമങ്ങള്‍ രാജ്യത്ത്‌ ഓരോ സമൂഹത്തിന്റെയും, പ്രദേശത്തിന്റെയും പേരില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും വിജയിച്ചു  കൊണ്ടിരിക്കുകയും  ചെയ്യുന്നു  .  ദ്രാവിഡ കക്ഷികളും , സമാജ് വാദി പാര്‍ട്ടിയും , ബി .എസ് .പി യും ഓരോ സംസ്ഥാനത്തും ഉണ്ടായി കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കക്ഷികളും അതാണ്‌ കാണിക്കുന്നത് . നക്സലിസം പോലും സാമുഹിക വിവേചനങ്ങളുടെ ഒരു ഉല്‍പ്പന്നമാണ് .   എല്ലാ സമൂഹത്തിന്റെയും , പ്രദേശത്തിന്റെയും പുരോഗതി ഒരേ പോലെ കൊണ്ട് പോകാന്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവര്‍ക്ക് സാധിക്കാതിടത്തു  നിന്നാണ് ഇത്തരം സ്വത്വ ബോധങ്ങളും  മുന്നേറ്റങ്ങളും ഉണ്ടാകുന്നത് . ആ രാഷ്ട്രീയത്തെ ഇനിയും സി .പി.എം  ഉള്‍ക്കൊള്ളുന്നില്ലെന്കില്‍    കാലിനടിയിലെ മണ്ണ് വീണ്ടും ഒലി ച്ചു പോകും എന്ന് സി .പി .എം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു  .

എന്നാല്‍ ഈയൊരു രാഷ്ട്രീയത്തെ രാജ്യത്ത് ആദ്യമായി   വളരെ ദീര്‍ഘ   ദ്രിഷ്ടിയോടെ കണ്ട ഒരു മഹാനായിരുന്നു മുസ്ലിം ലീഗ് സ്ഥാപകന്‍ ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് . 1948 ല്‍  തന്നെ അദ്ദേഹം രാജ്യത്തെ  മുസ്ലിം കളോടു സ്വയം സംഘടിക്കാന്‍  പറഞ്ഞു .  തങ്ങളുടെ സ്വത്വത്തെ നില നിര്‍ത്തി കൊണ്ട് തന്നെ സംഘടിച്ചു   രാജ്യത്തിന്റെ പൊതു ധാര യുടെ ഭാഗമാകാന്‍ അദ്ദേഹം മുസ്ലിംകളോട് ആവശ്യപ്പെട്ടപ്പോള്‍ അതിനെ വര്‍ഗീയമായ നീക്കമായാണ്  അന്ന് പലരും പ്രചരിപ്പിച്ചത് .   ഒരു സമൂഹത്തിന്റെ പേരില്‍ സംഘടിക്കപ്പെടുന്നത് വര്‍ഗീയവും  ആ സമൂഹത്തിന്റെ പുരോഗതിയെ പിന്നോട്ട് നയിക്കാനും മാത്രമേ  ഉപകരിക്കൂ എന്നുള്ള വീക്ഷണങ്ങള്‍ പല പ്രമുഖരില്‍ നിന്നും ഉണ്ടാവുകയും ദേശിയ പാര്‍ട്ടികളുടെ ഭാഗമാകാന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്യപ്പെടുകയും  ചെയ്തു   . എന്നാല്‍  മത വിശ്വാസം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന മുസ്ലിം സമൂഹത്തില്‍  അഭിമാനകരമായ  അവരുടെ അസ്ഥിത്വം നില നിര്‍ത്തി കൊണ്ട് തന്നെ  രാജ്യത്തിന്റെ മുഖ്യ ധാരയില്‍ ഒരു സംഘടിത  ശക്തിയായി നില നിന്നാല്‍ മാത്രമേ സാമുഹിക  പുരോഗതി നേടാന്‍ സാധിക്കുകയുള്ളൂ  എന്നായിരുന്നു   ഖായിദെ മില്ലത്തിന്റെ ദര്‍ശനം.   .  വര്‍ഗീയമെന്നും പിന്തിരിപ്പനെന്നും  വിമ ര്‍ശിച്ഛവര്‍ക്ക്   മുന്നില്‍ ഒരുമിച്ചിരുന്നു കരയാനെങ്കിലും  ഞങ്ങള്‍ക്കൊരു സംഘടന  വേണമെന്ന് അന്ന് ഖായിദെ മില്ലത്തിനു പറയേണ്ടി വന്നു   .  

ഇന്ന് 2012 ഇല്‍  നില്‍ക്കുമ്പോള്‍ അന്ന് ഖായിദെ മില്ലത്തിന്റെ കാഴ്ചപ്പാട് ശരിയായിരുന്നെന്ന് മുസ്ലിം -ദളിത്‌ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ തെളിയിക്കുന്നു .  പിന്നോക്ക വിഭാഗങ്ങള്‍ സ്വയം സംഘടിതരാകേണ്ട  ആവശ്യകത യെ കുറിച്ചു അന്ന് അദ്ദേഹം ഉയര്‍ത്തിയ കാരണങ്ങള്‍  ഇന്ന് സി .പി . എമ്മിന് പോലും ബോധ്യപ്പെടുന്നു.       അന്ന് ഖായിദെ മില്ലത്തിന്റെ വാക്കുകള്‍ ക്ക് പിന്നാലെ  ണി നിരന്ന കേരളത്തിലെ മുസ്ലിംകള്‍ വിജയിച്ചൊരു രാഷ്ട്രീയ ദര്‍ശനത്തിന്റെ തെളിവായി രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു . 
മറ്റെവിടത്തെ  മുസ്ലിം സമൂഹത്തെക്കാളും  തങ്ങളുടെ സ്വത്വത്തെ  നില നിര്‍ത്തി കൊണ്ട് തന്നെ പൊതു ധാരയില്‍ വളരെ മുന്നില്‍ നില്‍ക്കാന്‍ കേരളത്തിലെ മുസ്ലികള്‍ക്ക് സാധിക്കുകയും ചെയ്യുന്നു.

കേരളത്തില്‍  ഒഴിച്ചു രാജ്യത്തെ മറ്റു മുസ്ലിംകളുടെ ജീവിത നിലവാരം എത്രത്തോളം പരിതാപകരമാണെന്ന്  സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കാണിച്ചു തന്നു .  മറ്റു ദളിത്‌ പിന്നോക്ക വിഭാഗങ്ങളുടെയും അവസ്ഥയും വളരെ മോശമായി തുടരുന്നു .   പതിറ്റാണ്ടുകളായി അവര്‍ വിശ്വാസമര്‍പ്പിച്ച  ദേശിയ പാര്‍ട്ടികള്‍ , സംവിധാന ങ്ങള്‍ അവരുടെ ജീവിത സാഹചര്യത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല എന്ന ബോധം  അവരെ സ്വയം സംഘടിക്കുവാന്‍ ഇന്ന്  പ്രേരിപ്പിക്കുന്നു .    

 മുസ്ലിം ലീഗ് വളരെ മുന്‍പ് ഉയര്‍ത്തിയ ഒരു രാഷ്ട്രീയമാണിത്.          സാമൂ ഹിക   പിന്നോക്കാവസ്ഥയെ അപകര്‍ഷതാ  ബോത്തിന്റെ  രാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ പൊതു ധാരയോടു ചേര്‍ന്നുള്ള ആത്മവിശ്വാസത്തിന്റെ രാഷ്ട്രീയത്തിലൂടെ കേരളത്തിലെങ്കിലും മുസ്ലിം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിം ലീഗിന് സാധിച്ചു .  ഇനിയെങ്കിലും സി .പി.എം പോലുള്ള പ്രസ്ഥാനങ്ങള്‍  ഇത്തരം രാഷ്ട്രീയത്തെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടേ മതിയാകൂ .  ജാതിയും , മതവും  ഒരു  സത്യമായ  ഇന്ത്യന്‍ സമൂഹത്തില്‍ അതിന്റെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന   പിന്നോക്ക സമൂഹങ്ങള്‍ സ്വയം സംഘടിക്കുകയും  ഒരു വില പേല്‍  ശക്തിയായി നില നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ അവരുടെ അര്‍ഹമായ അവകാശങ്ങള്‍ പരിഗണിക്കപ്പെടുക കൂടി ചെയ്യപ്പെടുകയുള്ളൂ  എന്ന സ്ഥിതിവിശേഷം  രാജ്യത്തുണ്ട്. മറ്റു സമൂഹങ്ങളോടുള്ള  വിദ്വെഷത്തിന്റെയോ , വര്‍ഗീയമോ , ജാതീയമായോ  അടിസ്ഥാനത്തിലോ അല്ല ഇത്തരം മുന്നേറ്റങ്ങള്‍ ഉണ്ടാകുന്നത്.   സാമുഹിക  പുരോഗതിയും , തുല്യ നീതിക്കും വേണ്ടിയുള്ള ശ്രമങ്ങളുമാണ്  കാരണങ്ങളായി  വരുന്നത്  .   .   
കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വിജയം കണ്ട പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രോമോഷനില്‍  സംവരണം ഉറപ്പു വരുത്തുന്ന ബില്ലിന് അംഗീകാരം കിട്ടിയതിനു പിന്നില്‍  ബി .എസ് .പി  എന്നൊരു കക്ഷി കേന്ദ്രത്തില്‍ വില  പേശല്‍ ശക്തിയായി നില കൊള്ളുന്നു എന്നത് വലിയൊരു ടകം തന്നെയല്ലേ    ? . സാമുഹിക പുരോഗതി ലക്‌ഷ്യമാക്കിയുള്ള   പിന്നോക്ക ജന വിഭാഗങ്ങളുടെ നീക്കങ്ങളെയും ,   വിദ്വേഷത്തിന്റെ രാഷ്ട്രീയം അടിസ്ഥാനമാക്കി ഉണ്ടാകുന്ന  വര്‍ഗീയമായ ശ്രമങ്ങളെയും ഒരേ കണ്ണിലൂടെ കാണുന്നത് ഇനിയെങ്കിലും സി .പി. എം അടക്കമുള്ളവര്‍ തിരുത്തെണ്ടിയിരിക്കുന്നു .  ഒരു പക്ഷെ അത്തരമൊരു തിരുത്തലിന്റെ ആദ്യ പടിയാവാം   പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംഘടനാ  രൂപികരണം .