പേജുകള്‍‌

Saturday, June 29, 2013

സ്ത്രീധനം - ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാക്കൂ .....

ജനിച്ചത് പെണ്‍കുട്ടിയാണെങ്കില്‍ കുഴിച്ചു മൂടപ്പെട്ട ഒരു സംസ്കാരത്തില്‍ നിന്ന് സ്ത്രീക്ക് വ്യക്തിത്വവും , പദവിയും നല്‍കുവാന്‍ മുഹമ്മദ്‌ നബി (സ ) കാണിച്ചു തന്ന വിവിധ നടപടികളിലെ ഒന്നായിരുന്നു പെണ്‍കുട്ടികളുടെ കല്യാണവുമായി ബന്ധപ്പെട്ടു ആണുങ്ങള്‍ നല്‍കേണ്ട മഹര്‍ സമ്പ്രദായം . ആ മഹര്‍ സംവിധാനം രണ്ടാം തരം ആവുകയും സ്ത്രീധനം ഒന്നാം തരമാവുകയും ചെയ്യുന്ന വൈരുധ്യത്തില്‍ നിന്ന് കേരളീയ മുസ്ലിം സമൂഹം ഇന്നും കര കയറിയിട്ടില്ല എന്നത് അത്ഭുതകരമല്ലാതെ മറ്റെന്താണ് ?

എണ്ണ പണത്തിന്റെ സമൃദ്ധിയില്‍ വിരാചിക്കുന്ന ഗള്‍ഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയില്‍ കഴിയുന്ന ആഫ്രിക്കയിലെ ഉള്‍നാടുകളിലെ മുസ്ലിം സമൂഹത്തില്‍ വരെ ഇന്നും മഹര്‍ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള നമ്മള്‍ മറ്റു സമുദായത്തില്‍ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീര്‍ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാന്‍ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തില്‍ തൂങ്ങിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം .

ഇതിന്റെ ഏറ്റവും വലിയ ഇരകള്‍ ഇടത്തരം -ദാരിദ്ര്യ വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ് . പെണ്‍കുട്ടികള്‍ ഒരു ഭാരമാകുന്ന തരത്തിലേക്ക് അവരുടെ കല്യാണ കാര്യങ്ങള്‍ വരുമ്പോള്‍ ആ കു ടുംബങ്ങളെ ചിന്തിപ്പിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നു . കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവന്‍ സമ്പാദിച്ചത്‌ നല്‍കിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയില്‍ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും , ഉമ്മമാരുടെയും കണ്ണീര്‍ സമുദായം ഉയര്‍ത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ ? പണമില്ലാത്തതിന്റെ പേരില്‍ മാത്രം വിവാഹ മാര്‍കെറ്റില്‍ എടുക്കാ ചരക്കുകള്‍ ആവാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ദീന രോദനം സമുദായത്തിന്റെ കാതുകളെ അസ്വതമാക്കത്തതെന്താണ് ?

സമുദായത്തിലെ പ്രമാണിമാരും, വിദ്യാ സമ്പന്നരുമായ യുവാക്കളുമാണ് ഈ വിപത്തിനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തിറങ്ങേണ്ടത് . സമുദായത്തില്‍ നിന്ന് ഈ വിപത്ത് തുടച്ചു നീക്കാന്‍ പ്രായോഗികമായി അവര്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും . നാട്ടിലെ ഒരു പ്രമാണി വളരെ ലളിതമായി കല്യാണം നടത്തുന്നത് ഒരു പാവപ്പെട്ടവന്‍ നടത്തുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ജനങ്ങളെ സ്വാധിനിക്കാന്‍ പറ്റും . വിദ്യാ സമ്പന്നര്‍ , സാമ്പത്തികമായി പക്വത എത്തിയവര്‍ തുടങ്ങിയ യുവാക്കള്‍ക്കും വലിയൊരു പങ്കു വഹിക്കാന്‍ പറ്റും .

ഒരു ഭാഗത്ത് തങ്ങളുടെ മക്കളുടെ കല്യാങ്ങള്‍ ആഡംബര പൂര്‍ണ്ണമാക്കുകയും , മറു ഭാഗത്ത് പാവപ്പെട്ടവന്റെ മകളുടെ കല്യാണത്തിനു ആയിരം രൂപ സംഭാവന കൊടുത്താല്‍ തന്റെ സാമുദായിക ബാധ്യത പൂര്‍ത്തിയായി എന്നും വിചാരിക്കുന്ന സമുദായത്തിലെ പ്രമാണി വര്‍ഗ വും , സമുദായം പോകുന്ന പോക്കിനനുസരിച്ച്ചു എല്ലാത്തിനോടും ഒരം ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കന്മാരും ഈ സമുദായത്തെ പിറകോട്ടെക്കാണ് നയിക്കുന്നത് . ഈയിടെ ഒരു യത്തീംഖാനയുടെ ഉയര്‍ന്ന സ്ഥാനത്ത്‌ ഉള്ള ഒരാള്‍ ആ യത്തീംഖാനയിലെ ഒരു യുവതിയെ സ്ത്രീധനമോ , മറ്റോ ആവശ്യപ്പെടാതെ നല്ല ജോലിയുള്ള ഒരു യുവാവ് വളരെ ലളിതമായ ചടങ്ങുകളോടെ കല്യാണം കഴിക്കാന്‍ തയ്യാറായത്‌ വളരെ അഭിമാനത്തോടെ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി . പക്ഷെ ഈ യതീംഖാന നേതാവിന്റെ മകളുടെ കല്യാണം സ്ത്രീധനം നല്‍കിയും വളരെ ആര്‍ഭാടത്തോടെ യാണ് നടത്തിയതും . ഇത്തരം വൈരുധ്യങ്ങലാണ് സമുദായത്തില്‍ പലപ്പോഴും നടന്നു കൊണ്ടിരിക്കുന്നത് . ആരാന്റെ ചിലവിലെ പുരോഗമനം ആണ് എല്ലാവരും ഉദ്ദേശിക്കുന്നത് . ഇവിടെ പ്രസംഗങ്ങളും , എഴുത്തുകളും , ചര്‍ച്ചകളും മാത്രം നടക്കുന്നു . മാതൃകകള്‍ മാത്രം ഉണ്ടാകുന്നില്ല .

ആരാന്റെ  ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാകട്ടെ.

2 comments:

  1. ആരാന്റെ ചിലവിലെ പുരോഗമനത്തിന് കാത്തു നില്‍ക്കാതെ അവനവന്റെ ചിലവിലെ മാതൃകകള്‍ ഉണ്ടാകട്ടെ.

    ReplyDelete
  2. അതിനൊന്നും ആരും മുന്നോട്ട് വരില്ല മകാനേ

    ReplyDelete