പേജുകള്‍‌

Friday, April 13, 2012

ലീഗ് മന്ത്രി വന്നാല്‍ വരുമോ ' സാമുദായിക ' ഭൂകമ്പവും , സുനാമിയും .....?

അങ്ങനെ കാത്തിരിപ്പ് മന്ത്രി ഒറിജിനല്‍ മന്ത്രി തന്നെ ആയി.   പത്തു മാസം ആയിട്ട് ഗര്‍ഭം ധരിച്ചു കിടന്നിരുന്ന , ഇടയ്ക്കു   അലസി പോകുമോ എന്ന് ലീഗുകാര്‍ വരെ   പേടിച്ചു പോയ  'അലി മന്ത്രി'     ഒടുവില്‍  വിജയകരമമായ സിസേറിയനിലൂടെ പുറത്തെടുത്തു . പക്ഷെ ഇത് റിക്ടര്‍ സ്കെയിലില്‍  8.9 വരെ രേഖപ്പെടുത്താന്‍ ഇടയുള്ള വലിയ സാമുദായിക ഭൂകമ്പവും , തുടര്‍ന്ന് വലിയ സുനാമിയും ഉണ്ടാകും എന്നാണ് പ്രമുഖ സാമുദായിക സന്തുലിത പഠന ഗവേഷണ കേന്ദ്രമായ പെരുന്നയില്‍ നിന്നും ,         ഇന്ത്യ വിഷന്‍  ന്യൂസ്‌ ഹവരില്‍ നിന്ന് പ്രമുഖ 'സന്തുലിസ്റ്റ്' ആയ   ജയ ശങ്കറിനെ  പോലുള്ളവരും  ആശങ്കപ്പെട്ടു  പരിഭ്രാന്തി പടര്‍ത്തി കൊണ്ടിരിക്കുന്നത്. 


ലീഗ് അധികാരത്തില്‍ എത്തിപ്പെടുമ്പോഴും , മുഖ്യ ധാരയില്‍  സ്വാധീനം നേടുമ്പോഴും എല്ലാ കാലത്തും ഇത്തരം 'സാമുദായിക സന്തുലന ' ഭൂകമ്പ ഭീഷണി  ഉണ്ടായിട്ടുണ്ട്.   എന്തൊക്കെയോ തകരും , തകരും എന്ന് പലരും  പറഞ്ഞു നടന്നതല്ലാതെ ഒന്നും തകര്‍ന്നില്ല എന്ന് മാത്രമല്ല , ഇത്തരം പരിഭ്രാന്തി  പടര്‍ത്തുന്നവരുടെ ആശങ്കകള്‍ തകര്‍ന്നടിഞ്ഞു എന്നതാണ് ചരിത്രം .


വര്‍ഷം  1960, വിമോചന സമരത്തിന്റെ ബാക്കി പത്രമായി ഉണ്ടായ പി -എസ് -പി , കോണ്‍ഗ്രസ്‌ നെത്ര്വത്വത്തിലുള്ള  പട്ടം താണൂ പിള്ള ഗവണ്‍മെന്റില്‍ വിമോചന സമരത്തിനു കൈ കോര്‍ത്തു പിടിച്ചു മുന്നില്‍ ഉണ്ടായ മുസ്ലിം ലീഗ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ തുടങ്ങിയിട്ടുണ്ട് ഈ സാമുദായിക സന്തുലന ഭീഷണി .  പല വിധ ചര്‍ച്ചകള്‍ നടത്തിയിട്ടും ഈ ' ഭീഷണി'  ഉയര്‍ത്തി ലീഗിനെ  മന്ത്രി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും  നിബന്ധനകള്‍ വെച്ചു കൊണ്ടുള്ള   സ്പീക്കെര്‍ സ്ഥാനം  ലീഗിലെ കെ .എം .സീതി സാഹിബിനു  ഏറ്റെടുക്കേണ്ടി വരികയും ചെയ്തു . അദ്ദേഹത്തിന്‍റെ മരണത്തെ തുടര്‍ന്ന്            സി .എച്ച്    ആ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നപ്പോഴും ഉയര്‍ന്നു ഇത്തരം സന്തുലന ഭീഷണികള്‍ , ഒടുവില്‍   സി .എച്ച്   തന്നെ സ്പീക്കര്‍ ആയി.  എന്നിട്ട്  ഇവിടെ എന്തെങ്കിലും തകര്‍ന്നോ ...?    


മന്ത്രി ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്‌ നേതാവ്‌ സാദിക്ക്‌ അലി യുമായി ഡല്‍ഹിയില്‍ പോയി ചര്‍ച്ച നടത്തിയിട്ടും വിജയിക്കാതെ  വന്നപ്പോള്‍ , ചര്‍ച്ചക്ക് പോകുമ്പോള്‍ ' സാധിക്കും 'എന്ന് കരുതിയെങ്കിലും ചര്‍ച്ച കഴിഞ്ഞപ്പോഴാണ് 'സാധിക്കാത്ത' അലിയുടെ അടുത്തേക്കാണ് പോയതെന്ന് മനസ്സിലായതെന്ന്        സി .എച്ചു  നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞത്‌ ചരിത്രത്തിന്റെ ഭാഗം.  


 വര്‍ഷം , 1967, 57 ഇല്‍  സ്വന്തമായി അധികാരത്തില്‍ വന്ന  കമ്മ്യൂണിസ്ടുകള്‍ക്ക്  വീണ്ടും അധികാരത്തില്‍ എത്താന്‍ ലീഗിന്റെ സഹായം കൂടി വേണ്ടി വരുന്നു. രണ്ടാം ഇ .എം .എസ്  ഗവണ്‍മെന്റില്‍  ആദ്യമായി ലീഗ് മന്ത്രിമാര്‍ സത്യപ്രതിഞ്ഞ ചെയ്യുമ്പോഴും ഉയര്‍ന്നു ഇവിടെ എന്തോ തകരും എന്നുള്ള പുകില്....           സി .എച്ചു മുഹമ്മദ്‌ കോയ , അവുക്കാദര്‍ കുട്ടി നഹ , അഹ്മെദ് കുരിക്കള്‍  എന്നിവര്‍ ലീഗിന്റെ മന്ത്രിമാരായി നല്ല വകുപ്പുകളില്‍ തന്നെ അധികാരം നടത്തിയിട്ട് കൂടി  ലീഗുകാര്‍ മന്ത്രിമാര്‍ ആയാല്‍ ഒന്നും തകരാന്‍ പോകുന്നില്ല എന്ന് തെളിയിച്ചു . 


 മന്ത്രിയായ സി .എച്ചി നു മുന്നില്‍ ഒരു പ്രദേശത്തു  മുസ്ലിം പ്രമാണിമാര്‍ വന്നു അവിടെ  അത്യാവശ്യമായി പാലം വേണമെന്നും ,അത് സമുദായത്തിന് ഉപകാരം കിട്ടും എന്ന് പറഞ്ഞപ്പോള്‍   സമുദായത്തിന് ഉപകാരം കിട്ടുന്ന പാലം  
'സ്വിറാത്ത് ' പാലം മാത്രമാണെന്ന് പറഞ്ഞു  തിരിച്ചയച്ച സംഭവങ്ങളിലൂടെ അധികാരത്തില്‍ ഉള്ള ലീഗിന്റെ നിലപാട് എന്താണെന്ന് സി .എച്ചും , ലീഗും പ്രവര്‍ത്തനത്തിലൂടെ  വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു .


 വര്‍ഷം 1969, സന്തുലന ഭീഷണിക്കാര്‍ ഏറ്റവും വലിയ ഭൂകമ്പ ഭീഷണി രേഖപ്പെടുത്തിയ സംഭവം മലപ്പുറം ജില്ലാ രൂപികരണം ആയിരുന്നു.  പിന്നോക്ക പ്രദേശം എന്ന നിലയില്‍ വികസനത്തിലെ അര്‍ഹമായ പ്രാതിനിധ്യം  ഉറപ്പാക്കാന്‍ , മറ്റു പല ജില്ലകളും രൂപികരിക്കപ്പെട്ട അതെ സാഹചര്യത്തില്‍ ഉണ്ടാകപ്പെട്ട  ഒരു തീരുമാനത്തെ അവിടെ ലീഗുകാര്‍ കൂടുതല്‍ ആയത് കൊണ്ട് തന്നെ 'രാജ്യ വിരുദ്ധം' എന്ന തരത്തില്‍ പോലും ആശങ്കകള്‍ ഉണ്ടാക്കി പരിഭ്രാന്തി പടര്‍ത്തി ....എന്നിട്ട് എന്തെങ്കിലും തകര്‍ന്നോ ?.  ഇന്നുംമത സൌഹാര്‍ദ്ദവും ,സമാധാനവും നില നില്‍ക്കുന്ന ജില്ലകളില്‍ മുന്‍പന്തിയില്‍ തന്നെ ആ ജില്ല നില കൊള്ളുന്നു.


പിന്നെ കാല കാലങ്ങളില്‍ കഴിയുന്നവരൊക്കെ അവരവരുടെ കഴിവിന് വെച്ചു ലീഗിനെ മുന്‍ നിര്‍ത്തി ഇത്തരം സാമുദായിക ഭീഷണികള്‍ ഉയര്‍ത്തി  കൊണ്ടേയിരുന്നു.  ഏറ്റവും ഒടുവില്‍ ഇ .അഹമ്മദ്‌ കേന്ദ്ര മന്ത്രി ആയപ്പോഴും , കഴിഞ്ഞ                         യു .ഡി .എഫ്ഗവണ്‍മെന്റില്‍ റവന്യൂ വരുമാനത്തിന്റെ ഏറിയ പങ്കും ലീഗ് മന്ത്രിമാരാണ്  കൈ കാര്യം ചെയ്യുന്നത് എന്ന് വരെ പറഞ്ഞു പരത്തി ഇവിടെ  പലരും പരിഭ്രാന്തി  പടര്‍ത്തിയില്ലേ ...?, എന്നിട്ട് ഇവിടെ എന്തെങ്കിലും തകര്‍ന്നോ ? ഇത്തരം  ആശങ്കകള്‍   ഒന്നും ക്ലച്ചു പിടിച്ചില്ല എന്ന് മാത്രമല്ല , ലീഗിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.  .      


 സാമുദായിക സന്തുലനം  ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരുന്ന  സച്ചാര്‍ , നരേന്ദ്രന്‍ , 
രംഗ നാ ഥ  മിശ്ര റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴോ ,  രാജ്യത്തെ പ്യൂണ്‍ മുതല്‍ പ്രധാന മന്ത്രി വരെ യുള്ള കണക്ക് തിരിച്ചു  കൊണ്ടുള്ള ഒരു ചര്‍ച്ചക്കോ, വിലയിരുത്തലിനോ ഇപ്പോള്‍ സന്തുലനം നില നിര്‍ത്താന്‍ പാട് പെടുന്ന ഒരാളെയും കണ്ടില്ല , കാണുകയുമില്ല എന്നതാണ് വൈരുധ്യം .


ലീഗുകാരനോ , യു .ഡി .എഫുകാരനോ  പോലും ആദ്യം വലിയൊരു വിഷയമല്ലാതിരുന്ന ഈ അഞ്ചാം മന്ത്രി  യെ ഇത്രമാത്രം വലിയൊരു വിഷയമായി ഉയര്‍ത്തി കൊണ്ട് വന്നത് ആരാണ് ...? ഇത്രമാത്രം വിവാദം ഉണ്ടാക്കാന്‍ അതില്‍ എന്താണ്  ഉള്ളത് ?     യു .ഡി .എഫ് നെത്രത്വത്തിനു വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തെ പൊതു മധ്യത്തില്‍ ചര്‍ച്ചക്ക് കൊണ്ട് വരികയും , പതിറ്റാണ്ടുകളോളം സുഖത്തിലും , ദുഖത്തിലും പങ്കാളിയായ ഒരു  കക്ഷിയുടെ ആവശ്യത്തെ,  ട്രെയിനില്‍ കണ്ടു  മറന്നു പോയ പരിചയം പോലും കാണിക്കാതെ ലീഗുകാരന്‍ ഊണും , ഉറക്കും ഒഴിഞ്ഞു വിജയിപ്പിച്ചവര്‍  മുതല്‍ ന്യൂസ്‌ ഹവരിലെ  എ .സി റൂമില്‍ ഇരുന്നു രാഷ്ട്രീയം നിരീക്ഷിച്ചു കുളമാക്കുന്നവര്‍ വരെ ഉയര്‍ത്തിയ അതി രൂക്ഷമായ വിമര്‍ശനവും  , അസഹിഷ്ണുതയും , എല്ലാം പെരുന്നയിലെ രാജാവ്‌ തീരുമാനിക്കും പോലെ നടക്കണം എന്ന് വാശി പിടിക്കുന്നതിലെ                      ദാര്‍ഷ്ട്യതയോക്കെ  ലീഗുകാരനില്‍ ഉണ്ടാക്കിയ വല്ലാത്ത അഭിമാന ബോധം  തന്നെയാണ് ഈ വിഷയം എന്ത് വില കൊടുത്തും  നേടിയെടുക്കെണ്ടതിലേക്ക്  ലീഗിനെ നയിച്ചത്‌. അല്ലാതെ അലി മന്ത്രി ആയത് കൊണ്ട് മുസ്ലിം സമുദായത്തിനോ , ലീഗുകാരനു പോലും എന്തെങ്കിലും  പ്രത്വേഗിച്ചു നേട്ടം ഉണ്ടാകാന്‍, പറ്റുകയോ  മറ്റു സമുദായങ്ങള്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്യാനൊന്നും പോകുന്നില്ല..  തകരും , തകരും എന്ന് പറഞ്ഞു നടക്കുന്ന ഒന്നും തകരാതെയും  അതൊക്കെ  പറഞ്ഞു നടക്കുന്നവരുടെയൊക്കെ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു പോവുന്നതും ഭാവിയില്‍ കാണുകയും ചെയ്യാം .

1 comment:

  1. ലീഗുകാരനോ , യു .ഡി .എഫുകാരനോ പോലും ആദ്യം വലിയൊരു വിഷയമല്ലാതിരുന്ന ഈ അഞ്ചാം മന്ത്രി യെ ഇത്രമാത്രം വലിയൊരു വിഷയമായി ഉയര്‍ത്തി കൊണ്ട് വന്നത് ആരാണ് ...? ഇത്രമാത്രം വിവാദം ഉണ്ടാക്കാന്‍ അതില്‍ എന്താണ് ഉള്ളത് ? യു .ഡി .എഫ് നെത്രത്വത്തിനു വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ഒരു വിഷയത്തെ പൊതു മധ്യത്തില്‍ ചര്‍ച്ചക്ക് കൊണ്ട് വരികയും , പതിറ്റാണ്ടുകളോളം സുഖത്തിലും , ദുഖത്തിലും പങ്കാളിയായ ഒരു കക്ഷിയുടെ ആവശ്യത്തെ, ട്രെയിനില്‍ കണ്ടു മറന്നു പോയ പരിചയം പോലും കാണിക്കാതെ ലീഗുകാരന്‍ ഊണും , ഉറക്കും ഒഴിഞ്ഞു വിജയിപ്പിച്ചവര്‍ മുതല്‍ ന്യൂസ്‌ ഹവരിലെ എ .സി റൂമില്‍ ഇരുന്നു രാഷ്ട്രീയം നിരീക്ഷിച്ചു കുളമാക്കുന്നവര്‍ വരെ ഉയര്‍ത്തിയ അതി രൂക്ഷമായ വിമര്‍ശനവും , അസഹിഷ്ണുതയും , എല്ലാം പെരുന്നയിലെ രാജാവ്‌ തീരുമാനിക്കും പോലെ നടക്കണം എന്ന് വാശി പിടിക്കുന്നതിലെ ദാര്‍ഷ്ട്യതയോക്കെ ലീഗുകാരനില്‍ ഉണ്ടാക്കിയ വല്ലാത്ത അഭിമാന ബോധം തന്നെയാണ് ഈ വിഷയം എന്ത് വില കൊടുത്തും നേടിയെടുക്കെണ്ടതിലേക്ക് ലീഗിനെ നയിച്ചത്‌......ഇതല്ലെ ശരി ....

    ReplyDelete